എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.